തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

കുട

കൂട്ടുകാരന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍, 
പിടിച്ചു വലിക്കാന്‍,
വഴിയിലെ കുരയ്ക്കുന്ന പട്ടിയെ   
ഓടിക്കാന്‍,
അവളുമായി  മുട്ടിയുരുമ്മി 
കഥകള്‍  പറയാന്‍,
മറൈന്‍ ഡ്രൈവില്‍ കടല്‍ക്കാറ്റടിക്കുമ്പോള്‍
മുഖം മറച്ചു ചുംബിക്കാന്‍,  
മരച്ചില്ലകളില്‍  തങ്ങിയ  
മഴയെ  നിലത്തിറക്കാന്‍,   
ചിലപ്പോഴെങ്കിലും  
ടിപ്പു  സുല്‍ത്താനാണെന്നു തോന്നുമ്പോള്‍ 
പാവം  ചെടികളെ  അരിഞ്ഞു വീഴ്ത്തി
വാളുപോലെ അരയില്‍ തൂക്കാന്‍, 
ചുമ്മാ  കുത്തി  നടക്കാന്‍,
അല്ലാതെ
പിന്നെ
എനിക്കാണോ  
വെയിലിനേം 
മഴയെയും
പേടി.

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

മദ്യം

മഞ്ഞിന്‍റെ തണുപ്പുള്ള
സ്ഫടിക ഭരണികളില്‍നിന്നും,
എന്‍റെ കോപ്പയിലേക്ക്
തുളുമ്പി വീഴുന്ന,   
മഴ.
മരത്തിന്‍റെ മണം,
വെയിലിന്‍റെ നിറം,
ദാഹങ്ങളുടെ കവിത.
മരിച്ച സൂര്യന്‍റെ വെളിച്ചം പോലെ,
കഴിഞ്ഞുപോയ വസന്തത്തിന്‍റെ ആത്മാവ്.
ആകാശത്തില്‍ നിന്നും കൊഴിഞ്ഞു വീണ,
നക്ഷത്രങ്ങള്‍ ചിരിക്കുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 06, 2012

ജീവിതം


ഇടത്തോട്ടോ വലത്തോട്ടോ
എന്നാശങ്കപ്പെട്ട്,
വാതിലുകള്‍
തുറക്കണോ വേണ്ടയോ
എന്ന് സംശയിച്ച്,
ഏറെ നേരം
രക്ഷകനെ കാത്ത്,
നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്ത്,
നിരാശപ്പെട്ട്,
പ്രതീക്ഷകള്‍ കളഞ്ഞ്
സംശയിച്ച്,
പേടിച്ച്,
ദിക്കറിയാതെ,
ലക്ഷ്യമില്ലാതെ,
നടന്ന്,
തളര്‍ന്ന്,
ഇരുന്ന്,
കിടന്ന്,
ഞരങ്ങി,
ഈ രാവണക്കൊട്ടയ്ക്ക്,
പുറത്തിറങ്ങിയപ്പോള്‍,
കണ്ടു
അലങ്കരിച്ച ശവക്കച്ച.