ഞായറാഴ്‌ച, സെപ്റ്റംബർ 16, 2012

ലോട്ടറി

നെറ്റിയില്‍ വലിയൊരു  ചുവന്ന പൊട്ടും
അതിനു താഴെ  വെള്ള കുറി വരച്ചും,
വര്‍ണങ്ങള്‍ ഒട്ടേറെയുള്ള ചേല
ഒട്ടും ഭംഗിയില്ലാതെ  വാരി ചുറ്റി
കറുപ്പിന്‍റെ അഴകിനെ മൂടിവെച്ചും,
തിളങ്ങുന്ന കണ്ണുകള്‍ തെല്ലടച്ചും,
വെറ്റില ചുവപ്പുള്ള ചുണ്ടുകളില്‍
കലര്‍പ്പൊട്ടുമില്ലാത്ത ചിരിതൂകിയും,
ചെന്തമിഴിന്‍റെ ചുവയുള്ള വാക്കുകളാല്‍
ഇമ്പമാര്‍ന്ന സ്വരത്താല്‍ വിളിച്ചും,
ഭാഗ്യങ്ങള്‍ വില്‍ക്കുന്നു പെണ്ണൊരുത്തി.

അക്കങ്ങളാറും ചേര്‍ന്നുവന്നാല്‍
എത്തുന്ന ഒഴിവുകാലമുള്ളില്‍ കണ്ടും,
അക്കങ്ങള്‍ മൂന്നേ ഒത്തുളെളങ്കില്‍
ഒറ്റനേരത്തെ സുഭിക്ഷമോര്‍ത്തും,
തക്കല ഹയ്മനുട്ട്* പുണ്യാളന്
കത്തുന്ന മെഴുകുതിരി പത്തുനേര്‍ന്നും,
സ്വപ്‌നങ്ങള്‍ നെയ്തോരു  ഭാഗ്യചീട്ട്
വാങ്ങിച്ചു  ഞാന്‍ എന്‍റെ വലതുകയ്യില്‍...,
ഒട്ടു മടിച്ചിട്ടാണെങ്കിലും; ഞാന്‍
ഇടതുകയ്യാല്‍  നീട്ടി ഒരു പത്തുരൂപ.

മൂന്നെണ്ണമെങ്കിലും വിറ്റു പോയാല്‍
കുഞ്ഞിന്നുച്ചയ്ക്കെങ്കിലും കഞ്ഞി വാങ്ങാം,
ആറെണ്ണമെങ്ങാനും ഒത്തുവെങ്കില്‍
ചവിട്ടിവീഴാതെ കഴിയാം ഇന്നുകൂടി
ഗതികേടിന്‍റെയാ പായല്‍ പച്ച.
പെണ്ണിന്‍റെ  ഈ ആത്മഗതങ്ങള്‍ തട്ടി
എന്‍റെ  സ്വപ്നങ്ങളൊക്കെയും മുറിഞ്ഞു വീണു,
മൂര്‍ച്ചയുള്ള മഴുവിനാല്‍ നിലംപതിച്ച
കാടേറി നിന്ന വന്മരം കണക്കെ.


തണുത്ത കാറ്റിന്‍റെ മുത്തമേറ്റ്
മഴ ചോര്‍ന്ന കാര്‍മേഘം പോലെ,
പതയുന്ന വെള്ളത്തിരയടിച്ച്
നനയുന്ന തീരത്തെ മണ്ണുപോലെ,
പെണ്ണിന്‍റെ ചിരിയുടെ കാറ്റടിച്ച്
കണ്ണിലെവിടോ ഒരിറ്റു വെള്ളമൂറി,
മലയുടെ മാറിലെ സങ്കടങ്ങള്‍
ഉരുള്‍പൊട്ടി ഒലിച്ചിറങ്ങും പോലെ,
എന്‍റെ ഉള്ളിലെവിടോ ചാലുകീറി
ഒച്ചയില്ലാതെ ഒഴുകുന്നു ഗദ്ഗദങ്ങള്‍..,
എങ്ങനെ ഒളിപ്പിച്ചവള്‍ കണ്ണുകളില്‍
അരികു ജീവിതത്തിന്‍റെ വ്രണിത മുദ്ര.

ഇത്തിരി നേരം ഞാന്‍ ഓര്‍ത്തുവെച്ചു,
പിന്നെ, കുറ്റബോധങ്ങളൊട്ടുമില്ലാതെ      
എന്‍റെ തിരക്കിന്‍റെ മടിയില്‍ മറന്നുവെച്ചു,
മുല്ലമൊട്ടിന്‍റെ ചിരിയുള്ള കറുത്ത മുഖം.

കടയോരത്ത് റോഡരികില്‍ നിന്നുകൊണ്ട്
ഭാഗ്യങ്ങള്‍ വില്‍ക്കുന്ന പെണ്ണൊരുത്തി.

അറിയുമോ നിങ്ങളീ തമിഴത്തിയെ ?



* ചൂതാട്ടക്കാരുടെ മധ്യസ്ഥന്‍.

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

കാത്തിരിപ്പ്‌

രാവിലെ അലമാര തുറന്നപ്പോള്‍,
ഒരു മൂലയില്‍,
അലക്കി, തേച്ച്, തൂക്കിയിട്ട,
ഒരു പഴയ ഷര്‍ട്ട്‌,
എന്‍റെ ഓര്‍മ്മക്കുറവിനെ കുറ്റപ്പെടുത്തിയും
പുതുമയോടുള്ള ആസക്തിയെ കളിയാക്കിയും,
കാത്തിരിപ്പിനെക്കുറിച്ച്  സംസാരിക്കുന്നു;
എന്‍റെ കൂടെ വെയിലത്ത്‌ നടന്നതും
മഴ നനഞ്ഞതും,
കടല്‍ക്കാറ്റുക്കൊണ്ടതും പറഞ്ഞ്,
സങ്കടപ്പെടുന്നു.
ഇരുട്ടിനോടുള്ള പേടിയെപ്പറ്റിയും,
മൂര്‍ച്ചയുള്ള കഞ്ഞിപ്പശയെപ്പറ്റിയും,
പരാതിപ്പെടുന്നു.
കണ്ടതിലുള്ള സന്തോഷവും,
ഇനി എന്ന് കാണുമെന്നാശങ്കയും,
പങ്കുവെയ്ക്കുന്നു.
പുറത്തെ പൂന്തോട്ടത്തില്‍,
വിരിഞ്ഞ പൂക്കളെപ്പറ്റിയും,
പാടുന്ന കിളികളെപ്പറ്റിയും
അന്വേഷിക്കുന്നു.

വിചിത്രം തന്നെ,
നന്നഞ്ഞ കണ്ണുകളും,
വിറയാര്‍ന്ന വാക്കുകളുമായി,
വൃദ്ധസധനത്തിന്‍റെ മുന്‍പില്‍,
അമ്മ പറഞ്ഞതും,
ഇതൊക്കെത്തന്നെ.