വെള്ളിയാഴ്‌ച, ജൂൺ 22, 2012

ജൂണ്‍



പൊട്ടി വീണ കണ്ണാടി പോലെ
എട്ടുകാലി വലയില്‍ക്കുടുങ്ങിപോയ മഴ;
അതില്‍ വര്‍ണരാജി തീര്‍ക്കുന്ന സൂര്യന്‍.
അടുപ്പിനു മുകളിലെ കെറ്റിലില്‍  നിന്നും,
ഉയരുന്ന പുകച്ചുരുളുകള്‍.
നനഞ്ഞ തുണിയുടേയും
തണുത്ത മരത്തിന്‍റെയും
ചായയുടേയും  മണം.
തിരശ്ശീലയ്ക്കപ്പുറം;
എന്‍റെ കളിയിടങ്ങള്‍
കീഴടക്കാന്‍ വെമ്പുന്ന,
കടലാസ് നൗകകള്‍.
തോടുകള്‍  നിറഞ്ഞപ്പോള്‍
കണ്ടെടുത്ത ചൂണ്ടക്കൊളുത്ത്.
കാറ്റില്‍ കൊട്ടിയടയ്ക്കപ്പെടുന്ന,
ജനല്‍പ്പാളികള്‍.
ജീവിതത്തിന്‍റെ
ഒട്ടിപോയ താളുകള്‍ക്കിടയില്‍,
വിരല്‍ കടത്തി, വിടര്‍ത്തി,
ജൂണ്‍, എനിക്ക് തന്ന സമ്മാനം;
ഓര്‍മ്മകളുടെ വേലിയേറ്റം.
ഇറവെള്ളം വീഴുന്ന ശബ്ദത്തില്‍
എന്‍റെ ബാല്യം പ്രതിധ്വനിക്കുന്നു.






 




ബുധനാഴ്‌ച, ജൂൺ 06, 2012

കുറ്റബോധം


കടവരാന്തയില്‍,
ഞാന്‍ പറഞ്ഞു.

"നടക്കാം നമുക്കിനി,
രൂക്ഷമല്ലീ  മഴ;
കൈയാല്‍ മറയ്ക്കാം,
മഴത്തുള്ളികള്‍.
ചിരിച്ചും,
ചുണ്ടില്‍ കനലെരിച്ചും,
തോളോടുതോള്‍   ചേര്‍ന്ന്,
ഇരുളാര്‍ന്നൊരീ  വഴിയിലൂടെ."

കണ്ടില്ല ഞാന്‍,
ഒരു മാത്രപോലും,
കാറ്റില്‍ ഇളകിയാടുന്ന,
കറുത്ത മേലങ്കികള്‍ .

*********************************
കേട്ടത്
വാക്കിന്‍റെ  ഇടിമുഴക്കങ്ങള്‍,
കണ്ടത്
ഇത്തിരി വെട്ടത്തിന്‍റെ,
മിന്നലാട്ടങ്ങള്‍.
*********************************

ഇല്ലെനിക്കിപ്പോള്‍ ഒട്ടുമേ ഓര്‍മ്മകള്‍;
കുറ്റബോധത്തിന്‍റെ കാണാകയങ്ങളില്‍,
കൈയുയര്‍ത്താതെ മുങ്ങുന്നു ഞാന്‍.
കാഴ്ചകള്‍ കുടുങ്ങിക്കിടക്കുന്നു,
അവന്‍റെ മുതുകിലും നെഞ്ചിലും,
അടിനാഭിയിലും തറഞ്ഞ
നനുത്ത ലോഹങ്ങളില്‍
ഞാന്‍ കണ്ട
പകയുടെ പത്തിയില്‍.

ചൊവ്വാഴ്ച, ജൂൺ 05, 2012

മഴ

ഇരുണ്ട ആകാശം;
കാറ്റില്‍ ദിശതെറ്റി പറക്കുന്ന പക്ഷികള്‍,
പാതി അടഞ്ഞ കണ്ണ് പോലെ,
മേഘത്തിനു പിന്നില്‍ സൂര്യന്‍.
തെളിച്ചമില്ലാത്ത വെയില്‍,
തട്ടി  തെറിപ്പിച്ചു ഇലകളുടെ പച്ച.
നിന്‍റെ മടിയില്‍ കിടന്നിരുന്ന
എന്‍റെ ആകാശ കാഴ്ചകള്‍ അപൂര്‍ണമാക്കി,
ചുവന്നു തുടങ്ങിയ നിന്‍റെ മുഖം.
നിന്‍റെ കണ്ണുകളുടെ ആഴങ്ങളില്‍ ഞാന്‍.
സിഗരറ്റ് കറപുരണ്ട എന്‍റെ ചുണ്ടുകള്‍,
നിന്നെ പകുത്തു.
അപ്പോഴാണ്‌, മഴ പെയ്തത്.
പിന്നെ മരം പെയ്തു.
നിന്‍റെ തലമുടി ഇഴകള്‍ക്കിടയിലൂടെ    .
ആദ്യമായി ............
ഞാന്‍  മഴ നനഞ്ഞു.