ബുധനാഴ്‌ച, മേയ് 30, 2012

ഒരു ആത്മഹത്യാകുറിപ്പ്



എനിക്ക് കാണാം,
നിങ്ങളുടെ കണ്ണുകളിലെ ദയ, പുച്ഛം,
പിന്നെ അറപുളവാക്കുന്ന കൌതുകം.
കേള്‍ക്കാം,
നിങ്ങളുടെ അടക്കിപിടിച്ച സംസാരങ്ങള്‍,
സംശയങ്ങള്‍, നിറം പിടിപ്പിച്ച കഥകള്‍.
എങ്കില്‍ കേള്‍ക്കുക,
ഇതു പരാജയമല്ല; പ്രതികാരമല്ല,
വിശദീകരണമോ, പഴിചാരലോ അല്ല,
എന്‍റെ പ്രതികരണമാണിത്.
ഞാന്‍  കണ്ട കാഴ്ചകളിലേക്ക്
കണ്ണുകള്‍  ഇറുക്കി അടച്ചും,
ഞാന്‍  കേട്ട ആര്‍തനാദങ്ങള്‍ക്ക് നേരെ,
ബധിരത അഭിനയിച്ചും,
നിങ്ങളുടെ ഗൃഹജമായ സുരക്ഷാവലയങ്ങളില്‍ നിന്ന്,
ജീവിതത്തിന്‍റെ  മഹത്വത്തെക്കുറിച്ച് പ്രസംഗിക്കരുത്.
അത്രയും സഹവര്‍ത്തിത്വം പ്രതീക്ഷിച്ചോട്ടെ.
വിധിക്കരുത്,
പ്രത്യേകിച്ചും നിങ്ങള്‍.

എന്ന്
പരേതന്‍.

തിങ്കളാഴ്‌ച, മേയ് 28, 2012

കാഴ്ച



അക്ഷരങ്ങളുടെ ജ്യാമിതി,
വിടരാനിരിക്കുന്ന  പൂമൊട്ടുകളുടെ ആകൃതി,
പൂമ്പാറ്റകളുടെ ചിറകില്‍  കണ്ടിരുന്ന,
ചെറിയ ചുവന്ന വട്ടങ്ങള്‍.
കടല്‍ത്തീരത്തെ  അലങ്കാര  വിളക്കുകളുടെ
കൂര്‍ത്ത  വായ്ത്തല.
രൂപ നോട്ടുകളില്‍ ഞാന്‍ എണ്ണിയിരുന്ന നേര്‍ത്ത വരകള്‍,
അവളുടെ ചുണ്ടിനുമീതെയുള്ള
ആ കറുത്ത മറുക്......

നഷ്ടങ്ങള്‍  ഓരോന്നായി തുടങ്ങിയതും
എന്‍റെ കാഴ്ച,
കണ്ണിനും കണ്ണടയ്ക്കുമിടയിലേക്ക് ചുരുങ്ങിയതും
കോരിച്ചൊരിയുന്ന ഒരു മഴക്കാലത്താണ്.


ചൊവ്വാഴ്ച, മേയ് 22, 2012

ഓണം


കനല്‍കെട്ടുപോയ കല്ലടുപ്പ്;
മതിലിനോട് ചേര്‍ത്തുവെച്ച പേറ്റുമുറം;
അടുക്കളവാതിലിലൂടെ പടയിറങ്ങുന്ന
വെളിച്ചത്തില്‍
രൂപാന്തരീകരണം സംഭവിച്ച സ്ത്രീ.

കോലായില്‍ ഒഴിഞ്ഞ ചാരുകസേര;
തേയ്ക്കാത്ത ചുമരുകള്‍;
മുറ്റത്ത്‌ ചെമ്പരത്തിക്കാടിനു ചുവട്ടില്‍
ഒരുപിടി മണ്ണ് അമര്‍ത്തിപ്പിടിച്ച്,
പ്രതീക്ഷകള്‍ പാഴായ കണ്ണുകളുമായി,
ഒരു വൃദ്ധ.

തെക്കോട്ട്‌ കളപിടിച്ച പാടം,
വടക്ക്, പ്രാചീന പ്രത്യാശയോടെ
തോള്‍സഞ്ചിയില്‍ അന്നം തിരയുന്ന
ഓണപ്പൊട്ടന്‍.

തിങ്കളാഴ്‌ച, മേയ് 21, 2012

കയര്‍

 പരീക്ഷ ഫലം വരുമ്പോള്‍,
പ്രണയത്തില്‍  പരാജയപ്പെടുമ്പോള്‍,
കാലവര്‍ഷം  ചതിക്കുമ്പോള്‍
വട്ടി പലിശകാരന്‍  കണുരുട്ടുമ്പോള്‍
ലഹരിയില്‍  മുങ്ങുമ്പോള്‍
പാര്‍ട്ടി  തോല്‍ക്കുമ്പോള്‍
പിന്നെ കാരണമൊന്നും ഇല്ലാതെ
ഞങ്ങള്‍  തളരുമ്പോള്‍
പിടിവള്ളി ആവാന്‍ വേണ്ടി തന്നെയാണ്
തേങ്ങയില്‍  നിന്ന് അടര്‍ത്തി
അനുഭവങ്ങളുടെ കയത്തില്‍  പതം വരുത്തി,
യാതനകളുടെ പ്രഹരങ്ങള്‍  കൊണ്ട് പക്വത നല്കി,
ഇഴകള്‍  പിരിച്ചു, രൂപവും  ശക്തിയും പകര്‍ന്നുത്തന്നത് .
അല്ലാതെ പിന്നെ  എന്തിനാണ് ഈ കാലത്ത്
കയര്‍